മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മൽസരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നു മുംബൈയിലാണ് മൽസരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മൽസരം കൂടിയാണിത്. പരിചയസമ്പന്നനായ ധോണിക്കെതിരെയാണ് പന്തിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ സീസണിലെ ഡെല്‍ഹിയുടെ കരുത്തായിരുന്ന സൗത്ത് ആഫ്രിക്കന്‍ പേസര്‍മാര്‍ റബാഡയും നൊര്‍ജിയും ക്വാറന്റെയ്ൻ കാരണം ഇന്ന് കളിക്കില്ല. കോവിഡ് ബാധിതനായ അക്‌സർ പട്ടേലിനും മൽസരം നഷ്‌ടമാകും.
ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ക്രിസ് വോക്‌സ് എന്നിവരെയാകും ഡെല്‍ഹി ആശ്രയിക്കുക. പൃഥ്വി ഷാ, പന്ത്, സ്‌മിത്ത്, ധവാന്‍ എന്നിവര്‍ അടങ്ങുന്ന ഒരു നല്ല ബാറ്റിംഗ് നിരയും അവര്‍ക്കുണ്ട്. അശ്വിന്റെയും സ്‌റ്റോയ്‌നിസിന്റെയും ഓള്‍ റൌണ്ട് പ്രകടനവും നിര്‍ണായകമാവും.
ചെന്നൈ നിര ധോണിയെ തന്നെയാവും കൂടുതലായും ആശ്രയിക്കുക. സുരേഷ് റെയ്‌ന മടങ്ങി വന്നതും അവര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ സാം കറന്‍, ജഡേജ, ഷാര്‍ഡുള്‍ താക്കൂര്‍, ബ്രാവോ എന്നിവരടങ്ങുന്ന ഓള്‍ റൗണ്ടര്‍മാരാണ് അവരുടെ യഥാര്‍ഥ ശക്‌തി. മോയിന്‍ അലിയും ഗൗതവും ടീമിന്റെ സ്‌പിൻ നിരക്ക് നേതൃത്വം നൽകുന്നു. പ്രതീക്ഷ തെറ്റിക്കാതെ മികച്ച പോരാട്ടം തന്നെയാവും ഇരുടീമുകളും പുറത്തെടുക്കുകയെന്ന് ആരാധകരും വിശ്വസിക്കുന്നു.
Read Also: ‘മേജറി’ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; ടീസർ 12ന്