സ്‌തനാർബുദത്തെ പൊരുതിതോൽപിച്ച റിട്ടയേർഡ് അധ്യാപിക ശാലിനി മനോഹരൻ രചിച്ച കവിതയെ ദൃശ്യവൽകരിക്കുന്ന സംഗീത ആൽബമാണ് ‘ചെറുപുഞ്ചിരി‘. അമ്മയുടെ രചനയെ മക്കളായ മനേഷ് മനോഹരും, ഷിനു മനോഹരും ചേർന്നാണ് ഒരു ആൽബമാക്കി പുറത്തെത്തിച്ചത്.
അധ്യാപികയായിരുന്ന തൃശൂര്‍ മണലൂര്‍ സ്വദേശിനി ശാലിനി മനോഹരന്റെ ജീവിതം മറ്റുള്ളവർക്ക് പാഠമാണ്. ഗുരുതര രീതിയിൽ തന്നെ വരിഞ്ഞുമുറുക്കിയ സ്‌തനാർബുദത്തെ ശക്‌തമായി പൊരുതിതോൽപിച്ച ടീച്ചറിപ്പോൾ വിശ്രമത്തിലാണ്. രോഗത്തിന് മുന്നിൽ മനസുകൊണ്ട് തളരാന്‍ വിസമ്മതിച്ചുകൊണ്ട് വിധിയെ പഴിക്കാതെ, നേരിടാന്‍ തീരുമാനിച്ച ടീച്ചർ തന്റെയുള്ളിൽ ഉണ്ടായിരുന്ന സര്‍ഗവാസനയെ പുറത്തേക്ക് കൊണ്ട് വരാനാണ് എഴുത്തിലേക്ക് തിരിഞ്ഞത്.
അനാവശ്യ ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാൻ കൂട്ടുപിടിച്ച വായനയും എഴുത്തും ടീച്ചറിലെ സർഗവാസനകൾ കൂടുതൽ മെച്ചപ്പെടാൻ സഹായിച്ചു എന്നതാണ് യാഥാർഥ്യം. അങ്ങനെ എഴുതിയ പലതിൽ, ഒരുകവിതയാണ് മക്കൾ, അമ്മക്കുള്ള സർപ്രൈസ് ഗിഫ്റ്റാക്കി മാറ്റിയത്. ‘ചെറുപുഞ്ചിരി‘ എന്ന പേരിലിറങ്ങിയ ഈ ആൽബമിപ്പോൾ നിരവധി അഭിപ്രായങ്ങൾ വാങ്ങി സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി തുടങ്ങിയിട്ടുണ്ട്.
തന്റെ കുട്ടിക്കാലത്തെ ഓര്‍മകളും, അനുഭവങ്ങളും കോര്‍ത്തിണക്കി ടീച്ചര്‍ എഴുതിയ ‘ചെറു പുഞ്ചിരി‘ എന്ന കവിത കടലാസിൽ നിന്നും ദൃശ്യരൂപത്തിലേക്ക് മാറ്റാൻ ആവശ്യമായ തിരക്കഥ രചിച്ചത് ഹരീഷ് പാലക്കലാണ്. 2എം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ടീച്ചറുടെ മക്കൾ നിർമാണം നിർവഹിച്ചിരിക്കുന്നത്.
പ്രേക്ഷകരെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ‘ചെറുപുഞ്ചിരി‘യുടെ എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മനു ആന്റണി ആണ്. ശാലിനി മനോഹറിന്റെ വരികള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത് രാമചന്ദ്രനും ഗാനം ആലപിച്ചത് ഷിനു ജതിനുമാണ്.
ഗാനാലാപനത്തിലും സംഗീതത്തിലും പുലർത്തിയ ശ്രദ്ധ ആൽബത്തെ മനോഹരമാക്കാൻ സഹായിച്ചിട്ടുണ്ട്. ഒപ്പം തന്നെ, രചനയുടെ സൗന്ദര്യത്തെ പൂർണമായി ഉൾകൊണ്ട്, ഗ്രാമീണ പശ്‌ചാത്തലത്തിനെ മനോഹരമായി ദൃശ്യവൽകരിക്കാൻ സംവിധായകനും ക്യാമറാമാനും സാധിച്ചിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് ജിതിന്‍ വി രാജാണ്.
പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ‘ചെറുപുഞ്ചിരി‘ മ്യൂസിക് വീഡിയോയുടെ ചിത്രീകരണം തൃശൂരും പരിസര പ്രദേശങ്ങളിലുമാണ് പൂർത്തീകരിച്ചത്. സിനിമാതാരങ്ങളായ വിനീത് വിശ്വം, മനോഹരി ജോയ്, ഗീത, സാനിയ റാഫി, അന്ന എ സ്‌മിത്ത്, സീത, മായ, ശ്യാം ഗംഗോത്രി തുടങ്ങിയവരാണ് അഭിനേതാക്കളായി എത്തിയത്.
Most Read: ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ