കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ. ട്വിറ്ററിലൂടെയാണ് താലിബാൻ ഇക്കാര്യം വ്യക്‌തമാക്കിയത്. വ്യാപാരബന്ധം അവസാനിപ്പിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപാര ബന്ധമാണ് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്‌ഥാൻ ആഗ്രഹിക്കുന്നതെന്നും വ്യക്‌തമാക്കി താലിബാൻ വക്‌താവ് സബീഹുള്ള മുജാഹിദ് ആണ് ട്വീറ്റ് ചെയ്‌തത്.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം അഫ്‌ഗാൻ അവസാനിപ്പിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോൾ താലിബാൻ വിശദീകരണവുമായി രംഗത്തെത്തിയത്. പാകിസ്‌ഥാൻ വഴി ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിര്‍ത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. കൂടാതെ താലിബാന്‍ പാകിസ്‌ഥാനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തിയതായും, ഒപ്പം ഇറക്കുമതിയും നിലച്ചിരിക്കുകയാണെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.
അതേസമയം അഫ്‌ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരു രാജ്യമാണ് ഇന്ത്യ. ദീർഘകാല ബന്ധമാണ് ഇന്ത്യക്ക് അഫ്‌ഗാനുമായുള്ളത്. പഞ്ചസാര, മരുന്നുകള്‍, തുണിത്തരങ്ങള്‍, ചായ, കാപ്പി, സുഗന്ധ വ്യജ്‌ഞനം, പ്രസരണ ടവറുകള്‍ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്‌ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉണക്ക പഴങ്ങൾ, ഉള്ളി എന്നിയടക്കമുള്ള സാധനങ്ങളാണ് പ്രധാനമായും അഫ്‌ഗാൻ ഇറക്കുമതി ചെയ്യുന്നത്.
Read also: ഇല്ലാത്ത ക്യാൻസറിന്റെ പേരിൽ ശസ്‌ത്രക്രിയ; യുവതിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം