അബുദാബി: ക്യാൻസർ ശസ്‌ത്രക്രിയ എന്ന പേരിൽ യുവതിയെ കബളിപ്പിച്ച ആശുപത്രിക്കെതിരെ നടപടി. യുഎഇയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദഹനസംബന്ധമായ പ്രശ്‍നങ്ങളെ തുടർന്ന് ചികിൽസക്ക് എത്തിയതായിരുന്നു യുവതി. പ്രാഥമിക പരിശോധനക്ക് ശേഷം മറ്റൊരു വിഭാഗത്തിലേക്ക് കൂടുതൽ പരിശോധനക്കയി അയച്ചു. അവിടെ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം.
പരിശോധനാ റിപ്പോർട്ടിന് ശേഷം ഡോക്‌ടർ യുവതിക്ക് ക്യാൻസറാണെന്ന് വിധിയെഴുതി. വയറ്റിലെ മുഴ നീക്കം ചെയ്യാനെന്ന പേരിൽ ഒരു ഓപ്പറേഷനും നടത്തി. എന്നാൽ, ഓപ്പറേഷന് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതി പറയുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ ചികിൽസ തേടുകയും വീണ്ടുമൊരു ശസ്‌ത്രക്രിയക്ക് വിധേയമാകേണ്ടിയും വന്നു.
യുവതിയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനായി കോടതി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. യുവതിയുടെ മെഡിക്കൽ റിപ്പോർട് അടക്കം വിശദമായി പരിശോധിച്ച കമ്മിറ്റി ആദ്യം നടന്നത് തെറ്റായ ശസ്‌ത്രക്രിയയാണെന്ന് കണ്ടെത്തി. യുവതിക്ക് ക്യാൻസർ ഉണ്ടായിരുന്നില്ലെന്നും രോഗനിർണയത്തിൽ ആശുപത്രി അധികൃതർ ബോധപൂർവം തെറ്റ് വരുത്തിയെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ.
തന്റെ മെഡിക്കൽ ഇൻഷുറൻസ് ദുരുപയോഗം ചെയ്‌ത് പണം തട്ടാനായിരുന്നു ആശുപത്രി അധികൃതരുടെ പദ്ധതിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെയടക്കം പ്രതി ചേർത്താണ് യുവതി അബുദാബി കോടതിയിൽ പരാതി നൽകിയത്. അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പരിഗണിച്ച കോടതി യുവതിക്ക് അനുകൂലമായി വിധി പറയുകയായിരുന്നു. യുവതിക്കുണ്ടായ നഷ്‌ടങ്ങൾക്ക് പകരമായി 5,00,000 ദിർഹം (ഒരു കോടിയിലധികം രൂപ) നൽകണമെന്നാണ് കോടതി വിധി.
Also Read: ലവ് ജിഹാദ് നിയമം പൂർണമായും നടപ്പാക്കാൻ സാധിക്കില്ല; ഗുജറാത്ത് ഹൈക്കോടതി