തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ മുന്നോട്ടുവരാൻ എല്ലാവരും സന്നദ്ധരാകണം. എല്ലാത്തിനോടും അസഹിഷ്‌ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാർ സാധാരണയായി സ്വീകരിച്ചു വരാറുള്ളത്. പൃഥ്വിരാജിനെതിരെയും അവർ അതേ അസഹിഷ്‌ണുത കാണിച്ചു. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല; മുഖ്യമന്ത്രി പറഞ്ഞു.
അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് എക്കാലവും നിൽക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങള്‍ ജനവിരുദ്ധമെന്ന് പ്രതികരിച്ച പൃഥ്വിരാജിനെതിരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ സംഘടനകൾ അഴിച്ചു വിട്ടത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയും രംഗത്ത് വന്നിരിക്കുന്നത്.
Read also: മുംബൈയിൽ 100 കടന്ന് പെട്രോൾ വില; അടുത്തത് കേരളമോ?