മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില കുതിച്ചുയരുകയാണ്. ഡീസൽ വിലയും തൊട്ടുപിന്നാലെയുണ്ട്. രാജ്യത്തെ വ്യാവസായിക തലസ്‌ഥാനമായ മുംബൈയിൽ ഇന്ന് പെട്രോൾ വില 100 കടന്നിരിക്കുകയാണ്. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയും ഡീസലിന് 92.17 രൂപയുമാണ് വില. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കണമെന്ന് ആക്‌ടിവിസ്‌റ്റുകള്‍ ആവശ്യപ്പെട്ടു. വര്‍ധനവ് വരുന്നത് രാജ്യത്തെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും. ഡീസല്‍ വില വര്‍ധന അവശ്യ വസ്‌തുക്കളുടെ വില ഉയരുന്നതിന് കാരണമാകുമെന്നും വിമർശനമുണ്ട്.
ഡെല്‍ഹിയില്‍ പെട്രോള്‍ വില 93.94 രൂപയായി വർധിച്ചപ്പോൾ കൊൽക്കത്തയിൽ 93.97 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ പെട്രോള്‍ വില 95.51 രൂപയായി. രാജ്യത്ത് മെയ് മാസത്തില്‍ ഡീസലിന്റെ വിലയും കുത്തനെ ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന് 84.89 രൂപയാണ് ഡെൽഹിൽ. കൊല്‍ക്കത്തയില്‍ 87.74 രൂപയും ചെന്നൈയില്‍ 89.65 രൂപയുമാണ് ഡീസൽ വില.
രാജസ്‌ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ പെട്രോള്‍ വില ഇതിനകം 100 രൂപ കടന്നിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്‌ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്.
കേരളത്തിലും പെട്രോൾ വില സെഞ്ചുറിയിലേക്ക് കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് വില.
Also Read: ‘ഇങ്ങനെ അപമാനിക്കരുത്’; കേന്ദ്ര സർക്കാരിനോട് മമതാ ബാനർജി