തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേസന്വേഷണത്തിന്റെ പേരിൽ വെപ്രാളം കാണിക്കുന്നതെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ഇഡി ചാടിപ്പുറപ്പെടുന്നത് ആർക്ക് വേണ്ടിയാണെന്ന് അറിയാൻ പാഴൂർ പടിപ്പുരയിൽ വരെ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു. കൂടാതെ തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഒപ്പം തന്നെ പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. കേന്ദ്ര ഏജൻസികൾ പറയുന്നതെല്ലാം സത്യമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നതെന്ന് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു. എന്നാൽ രമേശ് ചെന്നിത്തല കട കാലിയാക്കൽ വിൽപ്പന നടത്തുന്ന കോൺഗ്രസിന്റെ നേതാവാണെന്നും, കോൺഗ്രസിലെ നേതാക്കളെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read also : മെയ് 3ന് ബംഗാളിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും; തേജസ്വി സൂര്യ