തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 വയസ് മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ എന്നിവരുൾപ്പെടുന്ന മുൻഗണന വിഭാഗത്തിനായിരിക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യുക. ഈ മുൻഗണനാ ക്രമം നേരത്തെ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്‌ഥാന സർക്കാർ വിലകൊടുത്ത് വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിൻ ഇന്ന് കേരളത്തിലെത്തിച്ചു. പൂനെയിൽ നിന്നും വിമാനമാർഗം കൊച്ചി വിമാനത്താവളത്തിലാണ് വാക്‌സിൻ എത്തിച്ചത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്‌സിന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.
നിലവിൽ 1 കോടി കോവിഡ് വാക്‌സിനാണ് വില കൊടുത്ത് വാങ്ങാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചത്. ഇതിൽ 75 ലക്ഷം കോവിഷീൽഡും, 25 ലക്ഷം കൊവാക്‌സിനും ഉൾപ്പെടും. കൂടാതെ സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിസിസികൾ എന്നിവ ഇല്ലാത്ത സ്‌ഥലങ്ങളിൽ ഉടൻ തന്നെ ഇവ സ്‌ഥാപിക്കുന്നതിന് വാർഡ് തല സമിതികൾ ശക്‌തമാക്കുമെന്നും, പൾസ് ഓക്‌സി മീറ്റർ കുറഞ്ഞ നിരക്കിൽ സംസ്‌ഥാനത്ത് ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read also : കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താൽക്കാലികമായി നിയമിക്കും; മുഖ്യമന്ത്രി