തിരുവനന്തപുരം : ഭക്ഷ്യക്കിറ്റും, പെൻഷനും വിതരണം ചെയ്യുന്നത് വോട്ടിന് വേണ്ടി അല്ലെന്നും, ജനങ്ങളുടെ ആശ്വാസത്തിന് വേണ്ടിയാണെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആരോപണം പാവപ്പെട്ടവരുടെ അന്നം മുടക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രതിപക്ഷത്തിന് സ്‌ഥലകാലബോധം നഷ്‌ടപ്പെട്ടുവെന്നും, ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. കൂടാതെ വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും, അതിനാൽ തന്നെ ഇത് ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഒപ്പം തന്നെ ഇടത് മുന്നണിയും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടെന്നും, വർഗീയവാദികളുടെ ഒരു വോട്ട് പോലും തങ്ങൾക്ക് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. നാല് വോട്ടിന് വേണ്ടി നമ്മുടെ നാടിനെ ബിജെപിക്ക് അടിയറവ് വെക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ദേശീയ പൗരത്വ രജിസ്‌റ്റർ പുതുക്കുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറയുന്നുന്നുണ്ടെന്നും, എന്നാൽ പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also : പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ