തിരുവനന്തപുരം : കോവിഡിനെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. രാവിലെ 10 മണിയോടെ ചർച്ചക്കായി മുഖ്യമന്ത്രിയുടെ ചേംബറിൽ എത്താൻ നിർദ്ദേശം ലഭിച്ചതായി കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ വ്യക്‌തമാക്കി.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ 9 മണിക്ക് വ്യാപാര ഭവനിൽ ഏകോപന സമിതി സംസ്‌ഥാന സെക്രട്ടേറിയറ്റ് ചേരും. എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക, നിലവിലെ സമയക്രമീകരണം ദീർഘിപ്പിക്കുക, ഹോട്ടലുകളിൽ അകലം പാലിച്ച് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ഓഡിറ്റോറിയങ്ങൾ തുറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
എന്നാൽ ചർച്ചക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നിരുന്നു. അതേസമയം തന്നെ സംസ്‌ഥാനത്തെ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കടകൾ തുറക്കാൻ അനുവദിക്കാമെന്നും, എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി വ്യക്‌തമാക്കി.
Read also : താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുന്നു