തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു. സംഭവത്തിൽ ഒക്‌ടോബർ 30ആം തീയതിക്കകം വിശദീകരണം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നോട്ടീസ് നൽകിയത്. പേരൂർക്കട പോലീസ്, സിറ്റി പോലീസ് കമ്മീഷണർ, ഡിജിപി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ, സിഡബ്ള്യുസി ചെയർപേഴ്സൺ സുനന്ദ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
കുഞ്ഞിനെ കടത്തിയ സംഭവത്തിൽ മാതാവ് അനുപമ നൽകിയ പരാതിയിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 19ആം തീയതിയാണ് തന്റെ ബന്ധുക്കൾ കുഞ്ഞിനെ തട്ടികൊണ്ട് പോയതായി കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി 6 മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരിയായ അനുപമയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളുകയും ചെയ്‌തു.
Read also: രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ; ഹരജി അടിയന്തരമായി പരിഗണിക്കും