തിരുവനന്തപുരം: അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ പിഞ്ചുമകൾ കാത്തുനിന്നത് 36 മണിക്കൂർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഗുരുതര സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണം പോലും കഴിക്കാതെയാണ് കുട്ടി ചികിൽസക്കായി കാത്തുനിന്നത്.
വെള്ളിയാഴ്‌ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകൾ വീട്ടിൽ കളിക്കുന്നതിനിടെ കൈ വാതിലിനിടയിൽ കുടുങ്ങുകയായിരുന്നു. ഇടതുകൈയ്യുടെ മൂന്ന് വിരലുകൾ കട്ടിളയുടെയും വാതിലിന്റെയും ഇടയിൽ കുടുങ്ങി ചതഞ്ഞുപോയി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി.
തുടർന്ന് അടിയന്തര ശസ്‌ത്രക്രിയ ആവശ്യമാണെന്ന നിർദ്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും ശസ്‌ത്രക്രിയ നടത്തിയില്ല. ശസ്‌ത്രക്രിയ നടത്താത്തതിനാൽ കുട്ടി ഭക്ഷണവും കഴിച്ചില്ല. മുപ്പത് മണിക്കൂറിലധികം നേരം കഴിഞ്ഞ് വാർഡ് കൗൺസിലറും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഇടപെട്ടതിനെ തുടർന്നാണ് ശസ്‌ത്രക്രിയ നടന്നത്.
സംഭവിച്ചത് ഗുരുതരമായ വീഴ്‌യാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ആധാർ സുരക്ഷ; മുന്നറിയിപ്പ് പിൻവലിച്ചു, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയെന്ന് സർക്കാർ