ബെയ്‌ജിങ്: അന്താരാഷ്‌ട്ര വാർത്താ ചാനലായ ബിബിസി വേൾഡിന് വിലക്ക് ഏർപ്പെടുത്തി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉയിഗൂർ മുസ്‌ലിംകളെ സംബന്ധിച്ച് വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്‌തതിലൂടെ രാജ്യത്തെ മാർഗനിർദേശങ്ങൾ ബിബിസി ലംഘിച്ചുവെന്നാണ് ചൈനയുടെ വാദം.
നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സിജിടിഎൻ നെറ്റ്‌വർക്കിന് യുകെയിൽ ലൈസൻസ് അസാധുവാക്കിയതിന് പിന്നാലെയാണ് ചൈനയുടെ നടപടി. യുഎസ് ചാരപ്രവർത്തനം ആരോപിച്ചതിന് പിന്നാലെ ചൈനീസ് ടെലികോം കമ്പനിയെ 5ജി നെറ്റ്‌വർക്ക് സ്‌ഥാപിക്കുന്നതിൽ നിന്നും ബ്രിട്ടൻ തടഞ്ഞിരുന്നു.
ചൈനയിലെ സംപ്രേക്ഷണ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട് ബിബിസി ഗുരുതര ലംഘനം നടത്തിയതായി നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചു. വാർത്തകൾ സത്യസന്ധവും നീതിയുക്‌തവും ആകണമെന്നും ചൈനയുടെ ദേശീയ താൽപര്യങ്ങൾക്ക് ദോഷം വരുന്നതാകരുതെന്നും അഡ്‌മിനിസ്‌ട്രേഷൻ അറിയിച്ചു.
ചൈനയിൽ ബിബിസിക്ക് തുടരാൻ അനുവാദമില്ലെന്നും സംപ്രക്ഷേപണത്തിനുള്ള പുതിയ വാർഷിക അപേക്ഷ ബിബിസിയിൽ നിന്ന് സ്വീകരിക്കില്ലെന്നും ചൈനീസ് അധികൃതർ വ്യക്‌തമാക്കി.
അതേസമയം, ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ബിബിസി പ്രതികരിച്ചു. ബിബിസിക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിക്ക് എതിരെ യുഎസ് വക്‌താവും രംഗത്തെത്തി. ജനങ്ങൾക്ക് മാദ്ധ്യമ, ഇന്റർനെറ്റ് സൗകര്യം പൂർണമായും ലഭ്യമാക്കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നായിരുന്നു യുഎസ് വക്‌താവിന്റെ പ്രതികരണം.
Read also: കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു