ബീജിങ്: ചൈനീസ് ആർമിയുടെ കൂടുതൽ അഭ്യാസ പ്രകടനങ്ങൾക്ക്
സാക്ഷ്യം വഹിക്കാനൊരുങ്ങി കിഴക്കൻ, വടക്കുകിഴക്കൻ തീരങ്ങൾ. മേഖലയിൽ രൂപപ്പെടുന്ന തർക്കങ്ങൾക്കും സമ്മർദ്ദത്തിനുമിടയിൽ നിരന്തരമായി ചൈന നടത്തി വരുന്ന സൈനിക അഭ്യാസ പ്രകടനങ്ങളുടെ തുടർച്ചയാണ് ഇന്ന് വീണ്ടും ആരംഭിക്കുന്നത്. ബോഹായ് കടലിൽ വെച്ച് നടക്കുന്ന പ്രകടനത്തോടെയായിരിക്കും ഇത് ആരംഭിക്കുകയെന്ന് സമുദ്ര സുരക്ഷാ സേനയിലെ ഉന്നതഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
രണ്ടാം ഘട്ടം മഞ്ഞക്കടലിന്റെ തെക്കു ഭാഗത്തായി നാളെയും മറ്റന്നാളും അരങ്ങേറുമെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ സന്നാഹങ്ങളോടെയാവും അവിടെ പ്രകടനം നടക്കുക.
കഴിഞ്ഞ മാസവും മേഖലയിൽ സമാനമായ രീതിയിൽ ചൈനീസ് സൈന്യം അഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു. തെക്കൻ ചൈന കടലിൽ അമേരിക്കൻ സൈന്യം നടത്തുന്ന പ്രവർത്തനങ്ങളിൽ ചൈന എതിർപ്പറിയിച്ചിരുന്നു. ചൈന അവകാശവാദമുന്നയിക്കുന്ന തായ് വാന്റെ സന്നിധ്യമാണ് കൂടുതൽ ശക്തി പ്രകടനങ്ങളിലേക്ക് അവരെ നയിക്കുന്നത്.