ന്യൂഡെൽഹി: കേരളത്തിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു. പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്‌ഥാനത്ത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്നാണ് സഭാനേതൃത്വം പറയുന്നത്. ഈ വിഷയവും പ്രധാനമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. ഈ മാസം തന്നെ പ്രശ്‌ന പരിഹാര നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തർക്കത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രിഗോറിയസ് പ്രതികരിച്ചു. നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇടപെടലുകളെ ഓർത്തഡോക്‌സ് സഭയും സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു. സഭാ തർക്കത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാനായി നിയമാനുസൃതമായ എല്ലാ ഇടപെടലുകളെയും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും ശ്രീധരൻ പിള്ള കൂടിക്കാഴ്‌ച നടത്തും.