പൂനെ: ഇന്ത്യയിലെ കാലാവസ്‌ഥാ മാറ്റം മൂലം കോവിഡ് വൈറസിന്റെ ഘടനയും, സ്വഭാവവും മാറുന്നതായി ഗവേഷകർ. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20 ബി വെെറസ് ഘടനയും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തൽ. നാഷണൽ സെന്റർ ഫോർ സെൽ സയൻസിലെ (എൻസിസിഎസ്) മുതിർന്ന ശാസ്‌ത്രജ്‌ഞൻ യോഗേഷ് ഷൗച്ചേയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
തങ്ങൾ നടത്തിയ പഠന പ്രകാരം ജൂൺ, ജൂലായ് മാസങ്ങളിൽ നാസിക്, പൂനെ, സതാര ജില്ലകളിൽ നാല് വ്യത്യസ്‌ത തരം വെെറസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 20 ബി മാത്രമെ കാണാൻ കഴിയുന്നുള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്.
എൻസിസിഎസ് നടത്തിയ ഇന്ത്യൻ നാഷണൽ സയൻസ് ഫെസ്‌റ്റിവലിനായുള്ള കർട്ടൻ റൈസർ പരിപാടിയിലാണ് യോഗേഷ് ഷൗച്ചേ ഇതിനെക്കുറിച്ച് പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗം വിവിധ രാജ്യങ്ങളിൽ ബാധിച്ചിട്ടുണ്ടെന്നും പകർച്ച വ്യാധികൾക്ക് ഒന്നിലധികം തരംഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ കേസും സമാനമാണെന്നും രണ്ടാം തരംഗം എത്ര കഠിനമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും യോഗേഷ് മുന്നറിയിപ്പ് നൽകുന്നു. വ്യത്യസ്‍ത തരം കാലാവസ്‌ഥകളിൽ വൈറസ് വ്യത്യസ്‍തമായി പ്രവർത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദൊസാന്‍ഝ്