കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് സമാപനം. ഇനിയുള്ള മണിക്കൂറുകൾ തൃക്കാക്കര നിശബ്‌ദ പ്രചാരണത്തിലേക്ക് വഴിമാറും. തുടർന്ന് ചൊവ്വാഴ്‌ച പോളിംഗ് ബൂത്തിലേക്ക് എത്തും. പാലാരിവട്ടം ജങ്ഷനിൽ ആണ് മുന്നണികളുടെ കൊട്ടിക്കലാശം നടന്നത്. ആർത്തിരമ്പിയ അണികൾക്ക് മുമ്പിൽ ജെസിബിയിൽ ഉയർന്ന് പൊങ്ങി മുദ്രാവാക്യങ്ങൾ വിളിച്ചും പതാകകൾ വാനിലുയർത്തിയും സ്‌ഥാനാർഥിൾ അണികളെ ആവേശം കൊള്ളിച്ചു.
മണൽത്തരിക്ക് പോലും ഇടമില്ലാതെ പാലാരിവട്ടം പ്രവർത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. റോഡ് ഷോയും ബൈക്ക് റാലിയും എല്ലാമായി കൊട്ടിക്കലാശം ആവേശം കൊള്ളിച്ചു. നിരവധി പ്രവർത്തകരെ അണിനിരത്തിയുള്ള വൻ ബൈക്ക് റോഡ് ഷോയുടെ കൂടിയാണ് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് പാലാരിവട്ടത്തേക്ക് എത്തിയത്. മുതിർന്ന നേതാക്കളും ഉമ തോമസിനൊപ്പം കൊട്ടിക്കലാശത്തിന് ആവേശം വിതറി.
എൻഡിഎ സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ പിസി ജോർജിനൊപ്പം നയിച്ച റോഡ് ഷോക്ക് ശേഷം കൊട്ടിക്കലാശത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ പാലാരിവട്ടത്തെത്തി. തുടർന്ന് ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി നേതാക്കളോട് സംസാരിച്ച ശേഷമാണ് കൊട്ടിക്കലാശം നടക്കുന്ന പാലാരിവട്ടം ജഗ്‌ഷനിലേക്ക് എത്തിയത്.
എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ് മൂന്ന് മണിയോടെ തന്നെ തന്റെ റോഡ് ഷോ അവസാനിപ്പിച്ചിരുന്നു. പിന്നീട് ചില വ്യക്‌തികളെ നേരിൽക്കണ്ട് വോട്ട് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇതിനിടയിൽ എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും കാൽനട റാലിയും രണ്ട് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ചു പാലാരിവട്ടത്ത് സമാപിച്ചു.
സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുന്നണികൾക്ക് പ്രത്യേക പോയിന്റുകൾ നിശ്‌ചയിച്ചെങ്കിലും ആവേശം അതിർവരമ്പുകൾ എല്ലാം ഭേദിച്ചു. ഇതോടെ ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. ഇനിയുള്ള ഒരുദിനം നിശബ്‌ദ പ്രചാരത്തിന്റേത് ആണെങ്കിലും അവസാനവട്ട രാഷ്‌ട്രീയ കരുനീക്കങ്ങൾക്കും നാളത്തെ ദിനം സാക്ഷ്യം വഹിക്കും.
Most Read: ആധാർ സുരക്ഷ; മുന്നറിയിപ്പ് പിൻവലിച്ചു, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയെന്ന് സർക്കാർ