തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന പുതിയ നടപടിക്കെതിരേ തുറന്നടിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഏറ്റവും വലിയ മാർക്‌സിസ്‌റ്റ് ആണെന്ന് മുഖ്യമന്ത്രി വാദിക്കുന്നുണ്ടെങ്കിലും അദ്ദേഹം ജർമ്മൻ നാസി നേതാവും ഹിറ്റ്ലറിന്റെ പങ്കാളിയുമായ ഗീബൽസിനെയാണ് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Also Read: ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
സിപിഐഎം നേതാക്കളെ ചാനൽ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച മുല്ലപ്പള്ളി കള്ളം പറഞ്ഞ് മടുത്തത് കൊണ്ടാണ് ഇപ്പോൾ ചാനൽ ചർച്ചകളിൽ നിന്ന് അവർ പിൻമാറുന്നതെന്നും പരിഹസിച്ചു. കേരളത്തിലെ ഡിജിപി നാട് കണ്ടതിൽ വെച്ച് ഏറ്റവും വലിയ കോമാളിയായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി മനുഷ്യത്വം ഇല്ലാത്ത ക്രൂരനായി മാറിയെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
റൂൾസ് ഓഫ് ബിസിനസിനെ മുഖ്യമന്ത്രി പിച്ചിചീന്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയെ മോദിയോട് ഉപമിച്ച മുല്ലപ്പള്ളി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ കാർബൺ പതിപ്പാണെന്നാണ് പറഞ്ഞത്. കൂടാതെ, ഉദ്യോഗസ്‌ഥ മേധാവികളിലേക്ക് ഭരണം കേന്ദ്രീകരിക്കാനുള്ള തീരുമാനം ഈസ്‌റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.