ചേർത്തല: സത്യപ്രതിജ്‌ഞക്ക് മുൻപ് മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും വിപ്ളവമണ്ണായ വയലാറിലെത്തി രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വ്യാഴാഴ്‌ച രാവിലെ 9നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെ എത്തിയത്. നിയുക്‌ത സ്‌പീക്കർ എംബി രാജേഷും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ എന്നിവരും വയലാറിലെത്തി.
പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിട്ടിൽ പുഷ്‌പാർച്ചന പൂർത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പ്രവർത്തകരുടെ വരവും ഒഴിവാക്കിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകരും നിശ്‌ചയിച്ച എൽഡിഎഫ് നേതാക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
അതേസമയം, സംസ്‌ഥാനത്ത് ചരിത്രവിജയം നേടി തുടർഭരണത്തിന് ഒരുങ്ങുന്ന എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. വൈകുന്നേരം മൂന്നരക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുക.
സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സത്യപ്രതിജ്‌ഞ ചടങ്ങ് നടത്തുന്നതിന് എതിരെ നിരവധിപേർ രംഗത്ത് വന്നിരുന്നു. ചടങ്ങ് ഓൺലൈനായി നടത്തണമെന്നാണ് വിമർശകരുടെ നിലപാട്. എന്നാൽ ചടങ്ങ് നിശ്‌ചയിച്ച തീയതിയിൽ തന്നെ നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇടതുമുന്നണി.
Read also: നാരദ കേസ്; തൃണമൂൽ നേതാക്കളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും