തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്‌തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുത്ത ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തത്. ഡിസ്‌ചാർജിന് ശേഷം രവീന്ദ്രന്‍ വെള്ളയമ്പലം ജവഹർ നഗറിലെ ഗസറ്റഡ് ഓഫീസേഴ്‌സ് ഫ്ളാറ്റിൽ എത്തി. ഒരാഴ്‌ച വിശ്രമം വേണമെന്നാണ് മെഡിക്കൽ ബോർഡ് നൽകിയ നിർദേശം.
രവീന്ദ്രന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ ബോര്‍ഡിന്റെ വിലയിരുത്തൽ. വിദഗ്‌ധ പരിശോധനയിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. കഴുത്തിലെ ഡിസ്‌കിന് ചെറിയ തകരാറുണ്ട്. എന്നാല്‍ ശസ്‌ത്രക്രിയയോ ഫിസിയോ തെറാപ്പിയോ ആവശ്യമില്ലെന്നും ഗുളികകള്‍ മാത്രമാണ് വഴിയെന്നും ഡോക്‌ടർമാർ പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞ് ആവശ്യമുണ്ടെങ്കിൽ പോസ്‌റ്റ് കോവിഡ് ക്ളിനിക്കിലോ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലോ വീണ്ടുമെത്തി പരിശോധനകള്‍ നടത്താമെന്നും ഡോക്‌ടർമാർ നിര്‍ദേശിച്ചു.
കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൊവ്വാഴ്‌ചയാണ് സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയത്. സ്വര്‍ണക്കടത്ത് കേസിലും ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിൽസ തേടിയത്.
ആശുപത്രിയില്‍ ആയതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് രവീന്ദ്രന്‍ ഇഡിയെ അറിയിക്കുകയായിരുന്നു. മൂന്നാം തവണയാണ് ഇഡി നോട്ടീസ് കിട്ടിയതിന് പിന്നാലെ അദ്ദേഹം ആശുപത്രിയിൽ ചികിൽസ തേടുന്നത്.
Also Read: ബാർ കോഴ; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ