തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ ആയതിനാൽ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് സിഎം രവീന്ദ്രന്‍ ഇഡിക്ക് ഇന്നലെ കത്ത് നൽകിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യലെന്നായിരുന്നു സൂചന. ശിവശങ്കർ അറസ്‌റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇതിനു ശേഷം രവീന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഹാജരാകാൻ കഴിഞ്ഞില്ല. തുടർന്ന് ക്വാറന്റെയ്നിൽ പോയ രവീന്ദ്രൻ കോവിഡ് നെഗറ്റീവായി ഒരാഴ്‌ചത്തെ സ്വയം നിരീക്ഷണവും പൂർത്തിയാക്കിയ ശേഷം ഇഡി അദ്ദേഹത്തിന് രണ്ടാമതും നോട്ടീസ് നൽകി. നവംബർ 27ന് ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയായിരുന്നു. കോവിഡാനന്തര പരിശോധനകള്‍ക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിൽസ തേടിയത്.
സിഎം രവീന്ദ്രനെ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. വിദഗ്‌ധ ചികിൽസകള്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു.
Also Read: സ്വാശ്രയ മെഡിക്കൽ ഫീസ്; അടിയന്തിര വാദം കേൾക്കണമെന്ന് കേരളം, സുപ്രീം കോടതിക്ക് കത്തയച്ചു