തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. പ്രതിദിന വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നതിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നത് വീഴ്‌ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താത്തതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇന്ത്യക്ക് മുഴുവന്‍ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്പോള്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്നും, കേരളത്തിൽ ഉണ്ടെങ്കില്‍ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടിരുന്നു.
സംസ്‌ഥാനത്ത് നടക്കുന്ന ഒരു കാര്യവും ഗൗരവമായി കാണാതെയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യമുന്നയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നത് ശ്രദ്ധേയമാണ്.
National News: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്