തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയെ ചൊല്ലി വിവാദങ്ങള്‍ മുറുകവേ പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിറങ്ങുന്നു. പദ്ധതി സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന വികസന കുതിപ്പ് നേരിട്ട് വിശദീകരിക്കാനാണ് മുഖ്യമന്ത്രി തന്നെ രംഗത്ത് ഇറങ്ങുന്നത്.
ഇതിന്റെ ആദ്യ പടിയായി തിരുവനന്തപുരത്ത് വിശദീകരണ യോഗം സംഘടിപ്പിക്കും. ജനുവരി നാലിന് രാവിലെ 11 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് യോഗം. യോഗത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവര്‍ പങ്കെടുക്കും.
കാസർഗോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂര്‍ കൊണ്ട് യാത്രചെയ്യാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണു സില്‍വര്‍ ലൈനിലൂടെ സംസ്‌ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്‌ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്‌തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) എന്ന കമ്പനിയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുക.
നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം ചേരുന്നത്.
Most Read: കുട്ടികളുടെ വാക്‌സിനേഷൻ; അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി