ഇത് കേരളമല്ലേ, നമ്മുടെ കൂട്ടായ്‌മയുടെ ശക്‌തി മുൻപും കണ്ടതാണ്; വാക്‌സിൻ ചലഞ്ചിനെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി

By Desk Reporter, Malabar News
Covid-Vaccination in Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച് കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിനെ സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി.

“അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്‌മയുടെ ശക്‌തി നമ്മള്‍ ഇതിനു മുൻപും കണ്ടതാണ്. ഈ ഘട്ടത്തില്‍ ഇത്തരം ഒരു കാര്യത്തിന് തയ്യാറായി പലരും മുന്നോട്ട് വരുന്നു എന്നത് കാണേണ്ട കാര്യമാണ്. എല്ലാ പ്രതിസന്ധികളും മറികടക്കുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളും പിന്തുണയുമാണ്,”- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിന് വരുമ്പോള്‍ തന്നെ ഒരു കണക്ക് ശ്രദ്ധയിപ്പെട്ടു. ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകിട്ട് നാലര വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്ന ആഗ്രഹം ജനങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യത്തിലും അവര്‍ അത് ചെയ്യുകയാണ്. ഇതില്‍ എങ്ങനെയാണ് കാര്യങ്ങള്‍ ഫലപ്രദമായി നീക്കാനാവുക എന്ന് നാളെ ചര്‍ച്ച ചെയ്യാം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിരവധി പേരാണ് ഇതിനോടകം ക്യാംപയിനിന്റെ ഭാഗമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ‘വാക്‌സിൻ ചലഞ്ച്’ എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്‌തു. ക്യാംപയിൻ ആരംഭിക്കുന്നതിന് മുമ്പ് ഒരു ലക്ഷം രൂപയ്‌ക്കടുത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പുറത്തുവന്നത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിൻ വാങ്ങണം.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവെക്കാൻ 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.

ഇതിനിടെ, കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കുത്തനെ ഉയർത്തുകയും ചെയ്‌തു. കേന്ദ്ര സർക്കാരിന് 150 രൂപക്ക് കൊടുക്കുന്ന കോവിഷീല്‍ഡ്, സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കും നൽകാനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ തീരുമാനം. ഇതോടെ സംസ്‌ഥാന സർക്കാരുകൾ ഇരട്ടിയിലധികം വില നൽകി വാക്‌സിൻ വാങ്ങേണ്ടേ അവസ്‌ഥയായി.

എന്നാൽ, ഇതിന് ശേഷവും സംസ്‌ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് സംസ്‌ഥാന സർക്കാരിന് പിന്തുണയുമായി ക്യാംപയിൻ ആരംഭിച്ചത്.

Also Read:  കേന്ദ്രം തരുന്നത് വരെ കാത്തിരിക്കില്ല; വാക്‌സിൻ കമ്പനികളുമായി നേരിട്ട് ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE