കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിയും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിരയെ സിബിഐ നാളെ ചോദ്യം ചെയ്യും. ചൊവ്വാഴ്‌ച രാവിലെ തന്റെ വസതിയിൽ വച്ച് 11.30നും മൂന്നിനും ഇടയിൽ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് രുചിര ബാനർജി സിബിഐയെ അറിയിച്ചിരുന്നു. ഇക്കാര്യം സിബിഐ അംഗീകരിച്ചതായാണ് റിപ്പോർട്.
കൽക്കരി തട്ടിപ്പു കേസിൽ രുചിര ബാനർജിയെ ചോദ്യം ചെയ്യുന്നതിന് ഞായറാഴ്‌ച അഭിഷേകിന്റെ കൊൽക്കത്തയിലെ വീട്ടിലെത്തിയാണ് സിബിഐ നോട്ടീസ് നൽകിയത്. അതേസമയം, തന്നെ ചോദ്യം ചെയ്യുന്നതിന്റെ കാരണം വ്യക്‌തമല്ലെന്ന് രുചിര പറഞ്ഞു.
അഭിഷേക് ബാനർജി നൽകിയ അപകീർത്തി കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷായോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഇന്നു നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് അന്വേഷണം നടന്നുവരുന്ന പഴയ കേസിൽ അഭിഷേകിന്റെ വീട്ടുകാരെ തലേദിവസം ഉൾപ്പെടുത്തിയത്.
2018 ഓഗസ്‌റ്റ് 11ന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. ഇതിന്റെ തിരിച്ചടിയായാണ് സിബിഐ നോട്ടീസെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.
Also Read: പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു