വയനാട് : ജില്ലയിൽ കാപ്പിക്കൃഷിയുടെ വിളവെടുപ്പ് പൂർത്തിയായതിന് പിന്നാലെ കുംഭമാസത്തിൽ മഴ ലഭിച്ചതോടെ കാപ്പിതോട്ടങ്ങളിൽ വ്യാപകമായി പൂവ് നിരന്നു. കുംഭമാസത്തിൽ കുറച്ചു ദിവസം മഴ ലഭിച്ചതോടെയാണ് കാപ്പിത്തോട്ടങ്ങൾ വ്യാപകമായി പൂവിട്ടത്. കാപ്പിക്കൃഷിക്ക് പൂവിരിയുന്നതിന് മുൻപുള്ള മഴയും പിന്നീട് ആഴ്‌ചകൾക്കുള്ളിൽ ലഭിക്കുന്ന മഴയും വളരെ പ്രധാനമാണ്.
കാപ്പിത്തോട്ടങ്ങൾ പൂവിടുന്നതിന് മുൻപ് ജില്ലയിൽ നല്ല രീതിയിൽ മഴ ലഭിച്ചതോടെ കരുത്തുള്ള പൂക്കളാണ് കൃഷിയിടങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഇനി പൂക്കൾ ഉണങ്ങിയ ശേഷം ദിവസങ്ങൾക്കുള്ളിൽ അടുത്ത മഴ കൂടി ലഭിച്ചാൽ കാപ്പിക്കൃഷിക്ക് വലിയ രീതിയിൽ അത് ഗുണം ചെയ്യും. അതിനാൽ തന്നെ വീണ്ടും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞ 2018, 2019 വർഷങ്ങളിൽ ഉണ്ടായ അതിവർഷം കാപ്പിക്കൃഷിയെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു. അതിവർഷം കനത്തതോടെ ജില്ലയിലെ കാപ്പി ഉൽപ്പാദനം കഴിഞ്ഞ വർഷങ്ങളിൽ കുറവായിരുന്നു. അതിനാൽ തന്നെ വലിയ സാമ്പത്തിക നഷ്‌ടമാണ് കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിലെ കാപ്പികർഷകർക്ക് ഉണ്ടായത്.
Read also : ഇൻകം ടാക്‌സ് റെയ്‌ഡ്; അനുരാഗ് കശ്യപിനെയും താപ്‍സിയെയും പൂനെയിൽ ചോദ്യം ചെയ്യുന്നു