ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) വ്യാപക റെയ്‌ഡ്.
45 ഇടങ്ങളിലാണ് നിലവിൽ റെയ്‌ഡ് നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽ മാത്രം 33 സ്‌ഥലങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസി നേരിട്ടാണ് റെയ്‌ഡിന് നേതൃത്വം നൽകുന്നത്. കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ള വീടുകളിലാണ് ഉദ്യോഗസ്‌ഥരെത്തിയത്.
രാവിലെ 5 മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയിലും അഞ്ചിടങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്. ഒക്‌ടോബർ 23ന് പുലർച്ചെ 4 മണിക്കാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വൻ സ്‌ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നിലെ റോഡിലാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തിൽ ചാവേറായത് എന്‍ജിനീയറിങ് ബിരുദധാരിയായ ജമേഷ മുബീൻ എന്ന 25കാരനായിരുന്നു. ഇതോടു അനുബന്ധമായി ആറുപേരെ ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌ത ശേഷം കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.
ജമേഷ മുബീന്റെ ഭാര്യാ സഹോദരനെ ഇന്ന് തിരുപ്പൂരിൽ കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌ത് വിട്ടയച്ചു. കോയമ്പത്തൂർ സ്വദേശി ഷേക്ക് മുസ്‌തഫയുടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടെ വീട്ടിലും റെയ്‌ഡ് നടന്നു. റെയ്‌ഡിൽ മുസ്‌തഫയുടെ പാസ്പോർട്ടും ഫോണും കസ്‌റ്റഡിയിലെടുത്തു.
ചാവേറായി കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്ത പെൻഡ്രൈവിലെ വീഡിയോകൾ കണ്ട് അന്വേഷണസംഘം ഞെട്ടിയതായാണ് വാർത്ത. പിടിച്ചെടുത്ത പെൻഡ്രൈവിൽ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതിൽ നാൽപതോളം വീഡിയോ ശ്രീലങ്കൻ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സെഹ്റാൻ ബിൻ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകൾ ആണെന്നും പൊലീസ് വ്യക്‌തമാക്കി.
സ്‍ഫോടക വസ്‌തുക്കൾ നിർമിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം വരുന്ന അസംസ്‌കൃത വസ്‌തുക്കൾ കൂടാതെയുള്ള തൊണ്ടി മുതലുകളിൽ, ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്‌നം ആലേഖനം ചെയ്‌ത സ്ളേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്‌തകങ്ങളും വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
അന്തര്‍മുഖനായിരുന്ന ജമേഷ മുബീൻ, ചാവേറായ സ്‍ഫോടന സ്‌ഥലത്തുനിന്നു കണ്ടെടുത്ത ശരീരം ഷേവ് ചെയ്‌ത് രോമങ്ങള്‍ നീക്കിയ നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിനു തീരുമാനിച്ച ഇസ്‌ലാമിക തീവ്രവാദികൾ വിശ്വാസത്തിന്റെ ഭാഗമായി സാധാരണയായി ഇങ്ങനെ ചെയ്യാറുണ്ട്. മറ്റുതെളിവുകളോടൊപ്പം ഇതുംകൂടി പരിഗണിച്ചാണ് ജമേഷ മുബീൻ ചാവേറാണെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥര്‍ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ, പൂർണമായ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണം കൂടുതൽ മുന്നേറേണ്ടതുണ്ട് എന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ