തിരുവനന്തപുരം: സോളാർ മാനനഷ്‌ടക്കേസിൽ തിരുവനന്തപുരം സബ്‌കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വിഎസ് അച്യുതാനന്ദന് എതിരായ സബ്‌കോടതി വിധി.
സോളാർ കേസ് കത്തി നിന്ന 2013ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്ന് ഒരു മാദ്ധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഇതിന് ശേഷം വിഎസിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്‌തത്. പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു നഷ്‌ടപരിഹാരമായി ചോദിച്ചത്. എന്നാൽ കേസ് കോടതിയിൽ ഫയൽ ചെയ്‌തപ്പോൾ 10,10,000 രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത്.
നഷ്‌ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. തുടർന്നാണ് സബ്‌കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ വിഎസ് അപ്പീൽ സമർപ്പിച്ചത്.
Read Also: വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ