വയനാട് : വയനാട്ടിലെ മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന് നിയമനം നല്‍കി എന്ന് ആരോപിച്ച് പരാതി. അടുത്തിടെ വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനായി നടപടി ആരംഭിച്ചിരുന്നു. ജീവനക്കാരെ ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ബന്ധുവിന് നിയമനം നല്‍കി എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഇ പി യുടെ സഹോദരി പുത്രിക്ക് മെഡിക്കല്‍ കോളേജില്‍ ഉന്നത വിഭാഗത്തില്‍ നിയമനം നടത്തി എന്നാരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ഇ പി ജയരാജന്റെ സഹോദരി പുത്രിക്ക് വിംസ് ആശുപത്രിയിലെ എച്ച് ആര്‍ വിഭാഗത്തിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ വിവരങ്ങള്‍ എല്ലാം സര്‍ക്കാറിന് കൈമാറിയ ശേഷം നടത്തിയ നിയമനത്തില്‍ ഉന്നത തലത്തില്‍ ഉള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലായ് 4 നാണ് വിദഗ്ധ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏറ്റെടുക്കുന്നത് അനുകൂലിച്ചാണ് റിപ്പോര്‍ട്ട്.
Read also : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന ഘട്ടത്തില്‍ തിരക്കിട്ട് സഹോദരി പുത്രിക്ക് നിയമനം നൽകിയെന്നാണ് യൂത്ത് ലീഗിന്റെ പ്രധാന ആരോപണം. ഇതിനായി ഉന്നതതല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് യൂത്ത് ലീഗ് പരാതിയില്‍ ശക്തമായി ആരോപിക്കുന്നുണ്ട്.
പരാതിയെ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് നിയമനം നടത്തിയത് എന്നാണ്. ജൂലായ് 26 ആം തീയതിയാണ് എച്ച് ആര്‍ എക്‌സിക്യൂട്ടിവ് തസ്‌തികയിലേക്ക് ഒഴിവ് വന്നതിനെ തുടര്‍ന്ന് അവരെ നിയമിച്ചത്. എന്നാല്‍ പരാതിയില്‍ ഉന്നയിക്കുന്നത് ജൂലായ് 14 ആം തീയതി നിയമനം നടത്തി എന്നാണ്. ഇതിനെ കുറിച്ച് അറിയില്ലെന്നും നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയത് എന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Read also : ഇതൊരു ദുഷിച്ച സർക്കാരാണ്; കേന്ദ്രത്തിനെതിരെ പ്രശാന്ത് ഭൂഷൺ