ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഒന്നിനേക്കുറിച്ചും ധാരണയില്ലാത്ത സർക്കാർ മാത്രമല്ലിത്, ഒരു ദുഷിച്ച സർക്കാർ കൂടിയാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെക്കുറിച്ചും രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ച കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികരണവും മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെതിരെ സമർപ്പിച്ച രേഖകളും പശ്ചാത്തലമാക്കിയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം.
“കുടിയേറ്റ തൊഴിലാളികളുടെയും ഡോക്ടർമാരുടെയും മരണത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല, പക്ഷേ ഉമർ ഖാലിദിനെതിരെ 11,00,000 പേജുകളുള്ള രേഖകൾ! ഇത് ഒരു ധാരണയില്ലാത്ത സർക്കാർ മാത്രമല്ല, മറിച്ച് വളരെ ദുഷിച്ച ഒരു സർക്കാർ കൂടിയാണ്!”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
No data on migrant workers and doctors deaths, but 11,00,000 pages on Umar Khalid! It is not a clueless govt, but a deeply malignant govt! pic.twitter.com/19Nhgwm1lN
— Prashant Bhushan (@pbhushan1) September 18, 2020
കുടിയേറ്റ തൊഴിലാളികളുടെ മരണത്തെ കുറിച്ചും അവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ചുമുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാർലമെന്റിൽ മറുപടി നൽകവെയാണ്, ഇതിന്റെ രേഖകൾ സർക്കാരിന്റെ പക്കലില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പറഞ്ഞത്. കൂടാതെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെക്കുറിച്ചും ആരോഗ്യ പ്രവർത്തകരെ കുറിച്ചും പാർലമെന്റിൽ പരാമർശിക്കുകയും ചെയ്‌തിരുന്നില്ല.
Also Read: ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ
അതേസമയം, ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്‌ത ഉമർ ഖാലിദിനെതിരെ 11 ലക്ഷം പേജുള്ള രേഖകളാണ് ഡെൽഹി പോലീസ് തയ്യാറാക്കിയത്. ഇതിനെ ചോദ്യം ചെയ്‌ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു.