എറണാകുളം : ഹാരിസ് മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും പരാതിയുമായി മറ്റൊരു രോഗിയുടെ ബന്ധുക്കള്‍. ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുമ്പോള്‍ മരണപ്പെട്ട ആലുവ സ്വദേശിനി രാധാമണിയുടെ ബന്ധുക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നിട്ടും മികച്ച ചികില്‍സ നല്‍കിയില്ലെന്നും, ആശുപത്രിയില്‍ വച്ച് കാണാതായ ആഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്നും രാധാമണിയുടെ മക്കള്‍ ആരോപിച്ചു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജൂലൈ 20 ആം തീയതി പനിയെ തുടര്‍ന്നാണ് രാധാമണിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 2 ദിവസങ്ങള്‍ക്ക് ശേഷം രാധാമണിയുടെ ആരോഗ്യനില മോശമാണെന്ന് ബന്ധുക്കളെ അറിയിച്ചു. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന ഫലവും പുറത്തു വന്നിരുന്നു. അന്ന് വിദഗ്ധ ചികില്‍സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ആംബുലന്‍സുമായി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രാധാമണി മരിച്ചിരുന്നു.
മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് സംസ്‌കരിച്ചത്. ആശുപത്രിയില്‍ നിന്നും നല്‍കിയ രാധാമണിയുടെ ആഭരണങ്ങളില്‍ എല്ലാം ഉണ്ടായിരുന്നില്ല. ഇതിനെ സംബന്ധിച്ചു ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായില്ല. ഇപ്പോള്‍ രാധാമണിയുടെ മരണത്തില്‍ നിലനില്‍ക്കുന്ന ആശങ്കയെ കുറിച്ചും കാണാതെ പോയ ആഭരണങ്ങളെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടാണ് രാധാമണിയുടെ ബന്ധുക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
Read also : യാത്രക്കാര്‍ തീരെയില്ല; ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി