ആലപ്പുഴ: മന്ത്രി ജി സുധാകരൻ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കർശന ഇടപെടലുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിഷയത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭർത്താവും യോഗത്തിൽ പങ്കെടുക്കും. ആലപ്പുഴയിൽ വെച്ച് മന്ത്രി നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്.
ഉച്ചക്ക് രണ്ടുമണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സംസ്‌ഥാന നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പരാതിക്കാരിയുടെ ഭർത്താവിൽ നിന്ന് വിഷയത്തിൽ വിശദീകരണം തേടിയിരുന്നു. വിശദീകരണം നൽകണമെങ്കിൽ തന്റെ ഭാര്യ നൽകിയ പരാതിയുമായി മുന്നോട്ടുപോകാൻ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.
ഇന്ന് വിളിക്കുന്ന യോഗത്തിൽ യുവതിയുടെ ഭർത്താവ് വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ നടപടികൾ ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ട്. ലോക്കൽ കമ്മിറ്റി അംഗം സംസ്‌ഥാന കമ്മിറ്റി അംഗത്തിന് എതിരെ പരാതി നൽകുന്നത് സിപിഎമ്മിൽ അസാധാരണമായ നടപടിയാണ്.
ഇതിനിടെ പരാതിയിൽ കേസ് എടുക്കണോയെന്ന കാര്യത്തിൽ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി. പരാതിക്കാരി എസ്‌പിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക നിയമോപദേശം അടക്കമുള്ള നടപടികൾക്ക് വേഗം കൂടിയിരിക്കുന്നത്.
Read also: മാനുഷിക പരിഗണന വേണം; തൃശൂര്‍ പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്