കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. എഴുകോൺ ബിവറേജസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയെ തുടർന്ന് ബിവറേജസിൽ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാർ കൂടുതലായി വാങ്ങുന്ന ഒൻപത് ഇനം മദ്യങ്ങളുടെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോ എന്ന് വ്യക്‌തമാകൂ. പരാതിയെ തുടർന്ന് ബിവറേജസ് ഇന്നലെ തുറന്നില്ല.
കുറച്ച് ദിവസം മുൻപ് വാങ്ങിയ മദ്യമാണ് യുവാവ് സുഹൃത്തിനോടൊപ്പം കുടിച്ചത്. അന്ന് വൈകിട്ട് തന്നെ കാഴ്‌ചക്ക് പ്രശ്‌നമായി. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളേജ് വിഭാഗത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇയാൾ.
എന്നാൽ, യുവാവിന്റെ കൂടെ മദ്യപിച്ച സുഹൃത്തിനോ ഇതേ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവർക്കോ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതർ വ്യക്‌തമാക്കി. എക്‌സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ബി സുരേഷ്, അസി.കമ്മീഷണർ വി റോബർട്ട്, സിഐപി എ സഹദുള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്