ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച നഷ്‌ടപരിഹാരമായ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ നടപടി. സംസ്‌ഥാന ചീഫ് സെക്രട്ടറി വിപി ജോയിക്ക് സുപ്രീം കോടതി നോട്ടീസയച്ചു.
നാലാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അഞ്ച് ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമായി നൽകണമെന്ന് 2017 ജനുവരി പത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, നഷ്‌ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകൾ 2019ൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ നഷ്‌ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്‌തു. എന്നാൽ, ഇതുവരെയും തങ്ങൾക്ക് നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എൻഡോസൾഫാൻ ഇരകളാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്‌തത്.
എന്തുകൊണ്ടാണ് നഷ്‌ടപരിഹാര വിതരണം നടക്കാത്തതെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. കോടതിയലക്ഷ്യ ഹരജിയുടെ പകർപ്പ് സംസ്‌ഥാന സർക്കാരിന്റെ സ്‌റ്റാൻഡിങ് കമ്മിറ്റി കൗൺസിലിന് കൈമാറാനും ബെഞ്ച് നിർദ്ദേശിച്ചു. ഇരകൾക്ക് വേണി അഭിഭാഷകൻ പിഎസ് സുധീർ ഹാജരായി.
Most Read: സ്‌ത്രീവിരുദ്ധ പരാമർശം; മാപ്പ് പറയില്ലെന്ന് സിപി മാത്യു