തിരുവനന്തപുരം: കേരളത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്‌ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റിമൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ളാന്‍ (കെഎആർഎസ്എപി) ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്‌ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ഇതിനെ നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റുന്നതാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേരള ആന്റി മൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ളാന്‍ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആക്ഷന്‍ പ്ളാനിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
കോവിഡ് മൂലം എഎംആര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത് ഊര്‍ജിതമാക്കാന്‍ യോഗത്തിൽ തീരുമാനമെടുത്തു. അടുത്ത 3 വര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കാനായി ഹ്രസ്വമായതും ദീര്‍ഘമായതുമായ സമയം കൊണ്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി ആക്ഷന്‍ പ്ളാന്‍ വിപുലപ്പെടുത്തും. ജില്ലാതലങ്ങളില്‍ എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിക്കും. എറണാകുളം ജില്ലയില്‍ വിജയകരമായി പരീക്ഷിച്ച ഹബ് ആന്റ് സ്‌പോക്ക് മാതൃക മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി.
എല്ലാ മൂന്ന് മാസവും എഎംആര്‍ അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിപുലമായ ക്യാംപയിന്‍ സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അവബോധം ശക്‌തിപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുന്നതാണ്. എഎംആര്‍ നിരീക്ഷണ ശൃംഖല വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ പരിസ്‌ഥിതി, ജലം, പാല്‍, മൽസ്യ മാംസാദികള്‍, ആഹാര പദാര്‍ഥങ്ങള്‍ എന്നിവയില്‍ കാണുന്ന ആന്റിബയോട്ടിക്കുകളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ വിവിധ വിഭാഗങ്ങള്‍ അവതരിപ്പിച്ചു. അത് നിയന്ത്രിക്കാന്‍ വേണ്ടിയുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്‌തു.
യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡ്‌വൈസര്‍ എംസി ദത്തന്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടർ, ഐഎസ്എം ഡയറക്‌ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, മെഡിക്കല്‍ കോളേജ് മൈക്രോളജി വിഭാഗം മേധാവി, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ്, വെറ്റിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആര്‍ജിസിബി, അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ്, ഐഎംഎ, ഐഎപി, സ്വകാര്യ മേഖല, തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
Most Read: ‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ