തിരുവനന്തപുരം: ലോക്ക്‌ഡൗണിൽ ഇന്നും നാളെയും നിയന്ത്രണങ്ങൾ കർശനമാക്കും. പരിശോധനയ്‌ക്കായി കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രിപ്പിൾ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്‌ഥാനത്ത് ഇന്നും നാളെയും. അവശ്യ മേഖലയിലുള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. ഹോട്ടലുകളിൽ പാഴ്‌സൽ നേരിട്ട് വാങ്ങുന്നത് അനുവദിക്കില്ല. എന്നാൽ, ഹോം ഡെലിവറിക്ക് അനുവാദമുണ്ട്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്‌ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മൽസ്യ- മാംസ വിൽപന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം.
റസ്‌റ്റോറന്റുകൾ, ബേക്കറികൾ എന്നിവയുടെ പ്രവർത്തനസമയവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരിക്കും. നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. എന്നാൽ, നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കേസെടുക്കും.
കെഎസ്‌ആർടിസിയും രണ്ടുദിവസം സർവീസ് നടത്തില്ല. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റോഡുകളിൽ പരിശോധന കർശനമാക്കാനും സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്‌റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Also Read: ‘മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണം’; പോലീസ് അറിയിപ്പ്