മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങി പെരിന്തൽമണ്ണ നഗരസഭ. നഗരസഭാ പരിധിയിലെ 34 വാർഡുകളിലായി 40,742 പേർക്കാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ 62 ദിവസം തുടർച്ചയായും 34 വാർഡുകളിൽ പ്രത്യേക ക്യാമ്പും നടത്തിയാണ് വാക്‌സിനേഷനിൽ വിജയം നേടാൻ സാധിച്ചതെന്ന് നഗരസഭാ അധികൃതർ വ്യക്‌തമാക്കി.
അതേസമയം, വിവിധ ഘട്ടങ്ങളിലായി കോവിഡ് ബാധിച്ച 1,244 പേർ, വാക്‌സിനേഷൻ ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത 2,672 പേർ എന്നിവർക്ക് മാത്രമാണ് ഇനി വാക്‌സിൻ നൽകാൻ ഉള്ളതെന്നും അധികൃതർ അറിയിച്ചു. ഇവർക്ക് ഉടൻ വാക്‌സിൻ ലഭ്യമാക്കും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇന്നലെവരെ 87,863 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതിൽ ഭൂരിഭാഗവും പെരിന്തൽമണ്ണ നഗരസഭ നടത്തിയ ക്യാമ്പുകൾ ആണ്.
നഗരസഭാ പരിധിയിൽ പ്രവാസികൾക്ക് ആദ്യമായി പ്രത്യേക ക്യാമ്പ് നടത്തി വാക്‌സിൻ നൽകിയിരുന്നു. കൂടാതെ, 2,000 ഇതര സംസ്‌ഥാന തൊഴിലാളികൾക്കും ഒരുമിച്ച് ആദ്യഡോസ് വാക്‌സിൻ നൽകാനുമായി. 8.4 ലക്ഷം രൂപാ ചിലവിൽ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലായി 112 ക്യാമ്പുകളാണ് നടത്തിയത്.
Read Also: മാത്തൂർ മാതൃക; മലപ്പുറം ചെറുകാവ് പഞ്ചായത്തിലും ഇനി സർ, മാഡം വിളിയില്ല