കണ്ണൂർ: തലശ്ശേരിയിൽ ആശങ്കകരമായ സാഹചര്യം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷൻ ആർ ഇളങ്കോ അറിയിച്ചു. അതേസമയം, നിരോധനാജ്‌ഞ ലംഘിച്ച ബിജെപി പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തലശ്ശേരിയിൽ രണ്ട് ദിവസം കൂടി നിരോധനാജ്‌ഞ തുടരും.
ആളുകൾ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടംകൂടി നിൽക്കരുതെന്നും പോലീസ് അറിയിച്ചു. ഇന്നലെ നിരോധനാജ്‌ഞ ലംഘിച്ച് മാർച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു. എസ്‌ഡിപിഐ-ആർഎസ്എസ് സംഘർഷം ഒഴിവാക്കാൻ തലശ്ശേരി മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ വാഹന പരിശോധനയും കർശനമാക്കി. ഇന്നലെ ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ വൻ സംഘർഷാവസ്‌ഥയിൽ എത്തിയിരുന്നു. തലശ്ശേരി ബിജെപി ഓഫിസിൽ ഒത്തുചേർന്ന പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫിസിലേക്ക് വരികയായിരുന്നു. വാടിക്കല്‍ ജംങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പോലീസ് തടയുകയും ചെയ്‌തിരുന്നു. എസ്‌ഡിപിഐക്ക് എതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. തുടർന്നാണ് മേഖലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് ഒരുഭാഗത്ത് എസ്‌ഡിപിഐ, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍എസ്എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തലശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്.
Most Read: റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ്; ജാഗ്രത