തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇളവുകൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. സ്‌ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്‌ത ശേഷം നാളെ തീരുമാനം പ്രഖ്യാപിക്കും.
ഇന്ന് തന്നെ തീരുമാനം എടുക്കാനായിരുന്നു നീക്കമെങ്കിലും ഇളവ് നൽകുന്നത് സംബന്ധിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നുവന്ന പശ്‌ചാത്തലത്തിൽ സാഹചര്യങ്ങൾ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തിൽ ഉയർന്നു.
അതേസമയം, ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ഇങ്ങനെ ലോക്ക്ഡൗണ്‍ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നതിനാല്‍ ഒരുപാട് ആനുകൂല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം നികുതി അടയ്‌ക്കുന്നതില്‍ സമയം നീട്ടി നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
Most Read: വ്യാപാരികള്‍ സമരത്തിലേക്ക്; ചൊവ്വാഴ്‌ച രണ്ടു ജില്ലകളില്‍ കടകളടച്ച് പ്രതിഷേധം