ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് പറയുന്നവർക്കെതിരെ കേസ് എടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പറ്റുമെങ്കിൽ തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ എന്നു പറഞ്ഞ പ്രിയങ്ക, യുപിയിൽ ഓക്‌സിജൻ അടിയന്തരാവസ്‌ഥയുണ്ട് എന്ന മുൻ ആരോപണം ആവർത്തിച്ചു.
ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. “മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്‌ഥയുണ്ട്. നിങ്ങള്‍ക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേല്‍ നടപടിയെടുക്കുകയോ ചെയ്യാം. എന്നാല്‍ ദൈവത്തെയോര്‍ത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം,”- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
मुख्यमंत्रीजी, पूरे उप्र में ऑक्सीजन इमरजेंसी है। आपको मेरे ऊपर केस लगाना है, सम्पत्ति ज़ब्त करनी है, तो अवश्य करें।
मगर भगवान के लिए स्थिति की गम्भीरता को पहचानिए और तुरंत लोगों की जान बचाने के काम में लगें। pic.twitter.com/A5ghiyx5jY
— Priyanka Gandhi Vadra (@priyankagandhi) April 25, 2021
ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വാർത്തകൾ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചുകെട്ടുമെന്നും ആയിരുന്നു യോഗി ആദിത്യനാഥിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക രംഗത്ത് എത്തിയിരിക്കുന്നത്.
യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ആയിരുന്നെന്നും സംസ്‌ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം നിറച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നതെന്നും യോഗി ആരോപിച്ചിരുന്നു.
Also Read: ‘കുടുംബം കോവിഡിനെതിരായ പോരാട്ടത്തിൽ, അവർക്കൊപ്പം നിൽക്കണം’; ഐപിഎല്ലില്‍ നിന്ന് പിൻമാറി അശ്വിന്‍