തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇടുക്കി ചെറുതോണിയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി.
പരസ്യ പ്രചാരണത്തിന്റെ അവസാനം എൽഡിഎഫ് റാലിയിലേക്ക് കോൺഗ്രസ് പതാകയുമായി പ്രവർത്തകൻ എത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിടിച്ച് മാറ്റിയെങ്കിലും പരസ്യ പ്രചാരണം സമാപിച്ച ശേഷം ഇരുകൂട്ടരും വീണ്ടും ചെറുതോണി ടൗണിൽ സംഘടിച്ചെത്തി ഏറ്റുമുട്ടി.
രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസും സുരക്ഷ സേനാംഗങ്ങളും ഇടപെട്ടാണ് സംഘർഷത്തിന് അയവ് വരുത്തിയത്. കൊല്ലം അഞ്ചൽ കരുകോണിലും യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പോലീസ് ലാത്തി വീശി പ്രവർത്തകരെ പിരിച്ചുവിട്ടു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ബിജെപി പ്രവർത്തകർ പ്രചാരണം നിർത്താത്തത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്‌തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
പരസ്യ പ്രചാരണ സമയം അവസാനിച്ചതിന് ശേഷവും ബിജെപി പ്രവർത്തകർ പ്രചാരണം തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.
Also Read: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബാങ്ക് ജീവനക്കാർ; വരും ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും