ഇടുക്കി: വീണ്ടും പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും എന്നാണ് സിപി മാത്യുവിന്റെ ഭീഷണി പ്രസംഗം.
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതിനും അഗ്‌നിപഥ് പദ്ധതിക്കും എതിരെ മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് വിവാദ പ്രസംഗം നടത്തിയത്. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ ഇനിയും തുടർന്നാൽ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ കുത്തേറ്റു മരിച്ച ധീരജിന്റെ അവസ്‌ഥയുണ്ടാകും എന്നാണ് സിപി മാത്യുവിന്റെ ഭീഷണി.
ഇതാദ്യമായല്ല സിപി മാത്യു വിവാദ പ്രസ്‌താവന നടത്തുന്നത്. നേരത്തെ ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് എതിരെയും സിപി മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ളോക്ക് പഞ്ചായത്ത് ഓഫിസിൽ വരാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രസ്‌താവന.
ഇതിനെതിരെ രാജി ചന്ദ്രൻ നൽകിയ പരാതിയിൽ സ്‌ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സിപി മാത്യുവിനെതിരെ അന്ന് ഇടുക്കി പോലീസ് കേസെടുത്തിരുന്നു. കോൺഗ്രസിൽ നിന്ന് കൂറുമാറി രാജി ചന്ദ്രൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ളോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ.
Most Read: അടിയന്തരാവസ്‌ഥ കാലത്തെ ഇരുണ്ട നാളുകൾ മറക്കരുത്; മൻ കി ബാത്തിൽ പ്രധാനമന്ത്രി