ന്യൂഡെൽഹി: എംഎം ഹസ്സനെ യുഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ പശ്‌ചാത്തലത്തിലാണ് നടപടി.
എംഎൽഎമാർക്കും എംപിമാർക്കും പുറമെ കെപിസിസി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ഹസ്സൻ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതടക്കം കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ടെന്നാണ് സൂചന.
കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യമാക്കി. മാദ്ധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായും നേതാക്കൾ കത്തിൽ ഉന്നയിച്ചു. ഹസ്സനുമായി മുന്നോട്ട് പോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയും യുഡിഎഫ് സംവിധാനവും രണ്ടുതട്ടിലാണെന്ന് വരുത്തി തീർക്കുന്ന പ്രസ്‌താവനകളാണ് ഹസ്സന്റെ ഭാഗത്ത് നിന്നും തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായതെന്നും കത്തിൽ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർക്ക് അടക്കം പരാതി ലഭിച്ചിട്ടുണ്ട്. ചില എംപിമാരും എംഎൽഎമാരും താരിഖ് അൻവറിനെ നേരിട്ട് കണ്ടാണ് പരാതി ബോധിപ്പിച്ചത്.
Read also: കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന തിരഞ്ഞെടുപ്പ്; ഹിതപരിശോധന ഇന്ന്