ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കീഴ്‌ക്കോടതി നിർദ്ദേശം കർണ്ണാടക ഹൈക്കോടതി മരവിപ്പിച്ചു.
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലായിരുന്നു ബെംഗളൂരു ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് കോടതിയുടെ നടപടി. ഇതനുസരിച്ച് കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിനെ അധികൃതർ വിവരമറിയിച്ചിരുന്നു.
ഇതാണ് ഇപ്പോൾ ഹൈക്കോടതി മരവിപ്പിച്ചത്. മ്യുസിക് പകർപ്പവകാശം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് അക്കൗണ്ടുകൾ വിലക്കാൻ കോടതി ഉത്തരവിട്ടത്. പകർപ്പവകാശ നിയമ ലംഘനം നടന്നുവെന്ന് ഉത്തരവിൽ ചൂണ്ടിക്കായിരുന്നു.
ഇന്നലെ വൈകിട്ട് തന്നെ ഈ കോടതി ഉത്തരവിനെതിരെ അതിവേഗനടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തിരുന്നു. ഹരജിയിൽ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്‌റ്റഗ്രാം എന്നിവയിലെ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് പകർപ്പവകാശമുള്ള എല്ലാ കാര്യങ്ങളും നീക്കം ചെയ്യുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഇതുംകൂടി പരിഗണിച്ചാണ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്.
കോൺഗ്രസ് പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ടീം അംഗങ്ങൾക്ക് പകർപ്പവകാശ നിയമത്തിലുള്ള പരിജ്‌ഞാന കുറവാണ് കേസിന് ആധാരമായത്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെയാണ് എംആർടി മ്യൂസിക്‌സ് പരാതി നൽകിയിരുന്നത്.
കെജിഎഫ് 2വിന്റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്‌ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അത് പാര്‍ട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചെതെന്നും ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്‌ഥയോടും വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള തികഞ്ഞ അവഗണനയും ആണെന്നായിരുന്നു എംആർടി മ്യൂസികിന്റെ വാദം. ഇതംഗീകരിച്ചാണ് കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള കീഴ്‌ക്കോടതി നിർദ്ദേശം ഉണ്ടായത്.
പ്രമുഖ സൗത്ത് ഇന്ത്യൻ മ്യൂസിക് കമ്പനി ലഹരിയുടെ സ്‌ഥാപകനും ഉടമയുമായ മനോഹരൻ ഗോവിന്ദസ്വാമി എന്ന മനോഹർ നായിഡുവും ഇദ്ദേഹത്തിന്റെ മക്കളായ മനോഹരൻ നവീൻ കുമാർ, മനോഹരൻ ചന്ദ്രകുമാർ എന്നിവരുമാണ് എംആർടി മ്യൂസികിന്റെ ഉടമസ്‌ഥർ. 2017ൽ ബിജെപിയിലേക്ക് ചെക്കറിയ, മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മുൻ കോണ്‍ഗ്രസ് നേതാവ് എസ്എം കൃഷ്‍ണയുടെ അടുത്ത സുഹൃത്തും ബിജെപി അനുഭാവിയുമാണ് മനോഹർ നായിഡു.
Most Read: പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ