ശ്രീനഗർ: ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദുർബലമാകുന്ന കാഴ്‌ചയാണ് കാണുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ജമ്മു-കശ്‌മീരിൽ ഗാന്ധി ഗ്ളോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലാണ് കപിൽ സിബലിന്റെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളാണ് പരിപാടിയില്‍ ഒത്തുചേര്‍ന്നത്.
“കോൺഗ്രസ് പാർട്ടി ദുർബലമാകുന്നു എന്നതാണ് സത്യം. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ ഒത്തുകൂടിയത്. ഞങ്ങൾ നേരത്തെയും ഒത്തുകൂടിയിരുന്നു, നമ്മൾ ഒരുമിച്ച് പാർട്ടിയെ ശക്‌തിപ്പെടുത്തണം,”- സിബൽ പറഞ്ഞു. ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിൽ സിബല്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു.
“ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാര്‍ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും. എല്ലാ സംസ്‌ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ അടിത്തറ അറിയുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ടായി. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല,”- കപില്‍ സിബല്‍ പറഞ്ഞു.
മുതിർന്ന നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, രാജ് ബബ്ബാർ, വിവേക് തങ്ക എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സിബലിന്റെ നിലപാട് ശർമയും ആവർത്തിച്ചു. “കഴിഞ്ഞ ദശകത്തിൽ കോൺഗ്രസ് ദുർബലമായി. പാർട്ടിയുടെ നൻമക്കാണ് ഞങ്ങൾ ശബ്‌ദം ഉയർത്തുന്നത്. എല്ലായിടത്തും കോൺഗ്രസിനെ ശക്‌തിപ്പെടുത്തണം. പുതിയ തലമുറയെ പാർട്ടിയിലേക്ക് കൊണ്ടുവരണം. കോൺഗ്രസിന്റെ നല്ല ദിവസങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് പ്രായമാകുമ്പോൾ അത് ദുർബലമാകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല,”- ശർമ പറഞ്ഞു.
Also Read: സിപിഎമ്മും ബിജെപിയും വർഗീയ കാർഡിറക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ