തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിൽ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാലാണ് ബിജെപി ലൗ ജിഹാദ് വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നത്. തീവ്രവര്‍ഗീയത ഇളക്കി വിടാനാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇക്കാര്യം താൻ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മതേതര പ്രസ്‌ഥാനമാണ് കോണ്‍ഗ്രസ്. എല്ലാ മതവിഭാഗങ്ങളുടേയും ആശങ്ക കോണ്‍ഗ്രസ് പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്‌താവന വിചിത്രമാണ്. നിറം പിടിപ്പിച്ച നുണപ്രചരണം മാത്രമാണത്. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് രഹസ്യധാരണ ഉണ്ടാക്കിയിട്ടുള്ളത്, മുല്ലപ്പള്ളി പറഞ്ഞു.
Read Also: നയം മാറ്റിയാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കും; നിലപാട് മാറ്റി കെ സുരേന്ദ്രൻ