തൃശൂർ: മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന നിലപാട് മയപ്പെടുത്തി കെ സുരേന്ദ്രൻ. നയം മാറ്റി വന്നാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുമായി യോജിക്കാൻ തയ്യാറാകുമോയെന്ന് ലീഗിനോട് ചോദിക്കണം. ലീഗ് വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമില്ല. മുസ്‌ലിം ലീഗ് വിട്ട് ബിജെപിയിൽ വരുന്നവരോട് എതിർപ്പില്ല. മോദിയുടെ നയം സ്വീകരിച്ചാൽ മുസ്‌ലിം ലീഗിനും മുന്നണിയിലേക്ക് വരാം. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണെന്നും പറഞ്ഞ സുരേന്ദ്രൻ, മുസ്‌ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും വ്യക്‌തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ഇരു മുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്‌തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്‌ട്രീയം കളിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഒരാഴ്‌ചക്കുള്ളിൽ സ്‌ഥാനാർഥി നിർണയം പൂർത്തിയാക്കും, ഉടൻ പ്രഖ്യാപിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്‌ലിം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ശോഭാ സുരേന്ദ്രൻ ഇന്നും ആവർത്തിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന പ്രതികരണമാണ് കുമ്മനം രാജശേഖരനും നടത്തിയത്. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരിക്കുന്നത്.
Also Read: മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്‌ഥാനം തടസമല്ല: താരീഖ് അൻവർ