തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല കാഴ്‌ച വച്ചതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. നിയമസഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അഴിമതികള്‍ പുറത്തു കൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും; മുല്ലപ്പള്ളി പറഞ്ഞു.
ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തത്. യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചത്.
രമേശ് ചെന്നിത്തലയ്‌ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്‌തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായാണ് തീരുമാനമെടുത്തത്. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി അഴിച്ചുപണി പിന്നീട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Read also: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ