കോഴിക്കോട്: ‘കോഴിക്കോട് കനാൽ സിറ്റി പദ്ധതി’യുമായി ജില്ലാ ഭരണകൂടം. കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാനായി പത്തിലേറെ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ ഏത് കമ്പനിക്ക് കരാർ കൊടുക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
സർവേ നടത്തി വിശദമായ പദ്ധതിരേഖ ആറുമാസത്തിനകം തയ്യാറാക്കാനാണ് കരാർ നൽകുക. കേരള വാട്ടർ ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെ (ക്വിൽ) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2019ൽ നവീകരണത്തിന്റെ ഭാഗമായി ക്വില്ലിന്റെ നേതൃത്വത്തിലാണ് കനാലിലെ ചെളി നീക്കിയത്. പദ്ധതിക്കായി കിഫ്‌ബി ഫണ്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സാധ്യതാ പഠനം നടത്താൻ കൺസൾട്ടൻസിയെ നിയമിക്കും. സംഘം കോഴിക്കോട് എത്തി കാര്യങ്ങൾ പഠിക്കും.
കല്ലായിക്കും എരഞ്ഞിക്കലിനുമിടയിൽ 11.2 കിലോമീറ്ററാണ് കനോലി കനാൽ ഉള്ളത്. ജലപാതയൊരുക്കുക, കനാലിലേക്ക് മലിനജലം ഒഴുക്കുന്നത് തടയുക, കാനാലോരത്തെ പാതകളും പാലങ്ങളും നവീകരിക്കുക, ടൗണിലെ വെള്ളക്കെട്ടിനുള്ള പരിഹാരം കാണുക എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുക. കൂടാതെ, ഹൗസ്ബോട്ടുകളും ബാർജുകളുമൊക്കെ കനാലിൽ എത്തിക്കാനും ലക്ഷ്യമുണ്ട്.
പദ്ധതിയുടെ ഭാഗമായി മിനി ബൈപ്പാസ് നവീകരിച്ച് ഉയർത്തേണ്ടി വരും. ചെറുപാതകൾക്കും യാത്രക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടില്ലാത്ത വിധമാകും നവീകരണം നടത്തുക. കനാലിലേക്ക് 75ഓളം ഓടകളിൽ നിന്നും റെയിൽവേ ലൈനുകളിൽ നിന്നും മലിനജലം ഒഴുകിയെത്തുന്നുണ്ട്. ഇത് തടയാനും മലിനജലം സംസ്‌കരിച്ച് അവശിഷ്‌ടം വളമാക്കി ഉപയോഗിക്കാനുമുള്ള സാധ്യതയും പരിശോധിക്കും. കോർപറേഷനും മറ്റ് ഏജൻസികളും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
Most Read: സംസ്‌ഥാനത്ത് പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭ്യാസ മന്ത്രി