ന്യൂഡെൽഹി: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനേക്കാൾ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) നിയമം ഡെൽഹിയിൽ പ്രാബല്യത്തിൽ വന്നു. ചൊവ്വാഴ്‌ച മുതൽ നിയമത്തിലെ വ്യവസ്‌ഥകൾ പ്രാബല്യത്തിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നു.
ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡെൽഹിയുടെ ‘സര്‍ക്കാരായി’ മാറി. ഇനിമുതല്‍ സംസ്‌ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടണം.
ലോക്‌സഭയിൽ മാർച്ച് 22നും രാജ്യസഭയിൽ 24നുമാണ് ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. ‘ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അമൻഡ്‌മെന്റ് ബിൽ 2021′, അനുസരിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ അടക്കമുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് ബിൽ നൽക്കുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് ബില്‍ രാജ്യസഭയില്‍ പാസായത്. മാര്‍ച്ച് 28ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവച്ചതോടെ ഇത് നിയമമായി മാറി.
‘ദേശീയ തലസ്‌ഥാന മേഖല ആക്‌ട് 1991‘ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. ഡെൽഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെയാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനകം തന്നെ ജനാധിപത്യ സര്‍ക്കാരിനുമേല്‍ ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള നിയമം പ്രാബല്യത്തിലാക്കാനും കേന്ദ്രത്തിന് സാധിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജന്‍ വിതരണം ഉൾപ്പടെയുള്ള വിഷയങ്ങളില്‍ കെജ്‌രിവാളും കേന്ദ്രസര്‍ക്കാരും തമ്മിള്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഡെൽഹി നിയമം പ്രാബല്യത്തില്‍ വരുന്നത് എന്നത് ശ്രദ്ധേയമാണ്.
Also Read: ലോക്ക്ഡൗൺ സമയത്തും സെന്‍ട്രല്‍ വിസ്‌താ നിർമാണം; ഉൾപ്പെടുത്തിയത് ‘അവശ്യ സേവന’ പരിധിയിൽ